12/31/09

കുട്ടികളിലേക്ക്...

2010 ജൂണില്‍ ആരംഭിക്കുന്ന വിദ്യാഭ്യാസ വര്‍ഷത്തിലെ എല്‍ കെ ജി യിലേക്കുള്ള പ്രവേശനം 2009 ഡിസംബറോടെ ഏതാണ്ട് പൂര്‍ത്തിയായിരിക്കുന്ന സാഹചര്യത്തില്‍ ചില പരിസരവീക്ഷണങ്ങളിവിടെ കുറിക്കുന്നു....

ബാലികാവധുക്കളുടെ കാര്യത്തില്‍ ലോകത്തില്‍ മൂന്നാംസ്ഥാനത്താണിന്ത്യ, പോഷകാഹാരക്കുറവും പട്ടിണിയും മൂലം ഇന്ത്യയിലോരോ ദിവസവും 6000 കുട്ടികള്‍ പിടഞ്ഞുമരിക്കുന്നു, ജനിക്കുന്ന 1000 കുട്ടികളില്‍ 53 പേര്‍ തദ്ക്ഷണം മരിക്കുന്നു, 13 ശതമാനം കുട്ടികള്‍ ബാലവേലയിലേര്‍പ്പെട്ടിരിക്കുന്ന രാജ്യമാണിന്ത്യ, 53 ശതമാനം കുട്ടികള്‍ ലൈംഗികചൂഷണത്തിനു വിധേയരാകുന്നു, 33 ശതമാനം കുട്ടികള്‍ ദിവസവും മദ്യവും മറ്റു മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരാണ്।

ശിശുദിനങ്ങളും ചൂഷണങ്ങള്‍ക്കെതിരായുള്ള ആചരണങ്ങളും ദിനങ്ങളും ചന്ദ്രനിലെ ചന്ദ്രയാന്‍ മുദ്രണത്തിനു ശേഷവും ഇന്ത്യയിലെ കുട്ടികളുടെ സാമൂഹിക ജീവിതം ഏതറ്റം വരെ അപമാനകരമാണെന്നതിന്‍ 'ഇന്ത്യയിലെ കുട്ടികളുടെ ദുരവസ്ഥ ദേശീയ നാണക്കേടായി തുടരുന്നു'വെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ ഷിംഹിന്‍റെ ഏറ്റുപറച്ചില്‍ മാത്രമല്ല നമ്മുടെ കണ്ണുകളെ വിശ്വസിക്കാമെങ്കില്‍ നമ്മുടെ കാതുകളെ അവിശ്വാസമില്ലെങ്കില്‍ നമ്മുടെ ചുറ്റുവട്ടം നമ്മേ അസ്വസ്തരാക്കുകതെന്നെ ചെയ്യും।

യു എന്‍ കണക്കുകള്‍ പ്രകാരം 5 വയസ്സെത്തും മുമ്പ് ഇന്ത്യയില്‍ ഓരോ വര്‍ഷവും 21 ലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവുമൂലവും പ്രസവാനന്തര സുശ്രൂഷ ലഭിക്കാതിരിക്കുന്നതുമൂലവും മരുന്നുകള്‍ കൃത്യസമയത്ത് ലഭ്യമാകാതിരിക്കുന്നതുമൂലവും മരിച്ചുവീഴുന്നുണ്ട്। കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പുതുതലമുറയുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ നല്ല മുന്നേറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും ബാലവേലചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെയിടയിലേക്ക്, അഞ്ചുവയസ്സെത്തുമ്പോഴേക്കും നമ്മോട് വിട്ടുപിരിയേണ്ടിവരുന്ന അടിസ്ഥാനവര്‍ഗ്ഗത്തിനിടയിലേക്ക്, ആരോഗ്യമില്ലാത്ത കുട്ടികളെ പെറ്റിടാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അമ്മമാര്‍ക്കിടയിലേക്ക്, അമ്മയാര്, അച്ഛനാരെന്നറിയാത്ത തെരുവ് കുട്ടികളുടെയിടയിലേക്ക് നമ്മുടെ പുറംപൂച്ചുകള്‍ എത്തപ്പെടാത്തിടത്തോളം, കണക്കുകളുടെ അല്ലെങ്കില്‍ അതിനേക്കാളേറെയുള്ള കണക്കുകളുടെ ആവര്‍ത്തനം തന്നെയായിരിക്കും ഇനിയും സംഭവിക്കാന്‍ പോകുന്നത്...

സര്‍ക്കാരുകള്‍ നിരന്തര പരാജയമാണീവിഷയത്തില്‍, തീര്‍ച്ചയായും നമ്മള്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തുമ്പോള്‍ തന്നെ നാം ഓരോ പൌരനും തൊട്ടടുത്തവീട്ടിലെ, അല്ലെങ്കില്‍ തന്‍റെ സ്വന്തം ഗ്രാമത്തിലെ, പട്ടണത്തിലെ, തെരുവോരത്തെ കുട്ടിയോടെന്താണ്‍ നമ്മുടെ സമീപനം എന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്, പ്രവര്‍ത്തിക്കേണ്ടതും... എന്തെന്നാല്‍

കുട്ടികളുടെ എണ്ണക്കുറവുമൂലം ഒഴിവാക്കപ്പെട്ട സ്ക്കൂളിന്നടുത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരത്തുള്ള മാനേജ്മെന്‍ര്‍ സ്ക്കൂളില്‍ എല്‍ കെ ജിക്ക് ഓരോ കുട്ടിക്കും രണ്ടായിരം രൂപ ക്യാപിറ്റേഷന്‍ ഫീ അടക്കേണ്ടിവന്ന കുട്ടിയുടെ ബന്ധുവായിരിക്കും നാമോരോരുരത്തരും... കളിച്ചു ചിരിച്ച് നടക്കേണ്ട പ്രായത്തില്‍ നല്ല തുക ക്യാപിറ്റേഷന്‍ ഫീ അടച്ച് തന്‍റെ കുട്ടി മറ്റുള്ളവരേക്കാള്‍ പിന്നിലാവാതിരിക്കാന്‍ ശ്രമിക്കുന്ന ഇടത്തരക്കാരന്‍ എന്തുകൊണ്ട് തനിക്കീ അവസ്ഥ വന്നുവെന്ന് ചിന്തിക്കുന്നില്ല എല്‍ കെ ജിയില്‍ വരാനാകാത്ത കുട്ടിയെപറ്റി ചിന്തിക്കാതിരിക്കുന്നതുപോലെ, മൂന്നര വയസ്സുവരേയെങ്കിലും തന്‍റെ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനാവശ്യമായത് ചെയ്യാനാവാതെ പോയ അച്ഛനമ്മമാരെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നതുപോലെ..

ഇവിടെ വേണ്ടത് ദിനാചാരണങ്ങളോ പ്രതിഞ്ജകളോ അല്ല, ഓരോ വ്യക്തിയുടേയും വ്യക്തിപരമായ പ്രവര്‍ത്തനമാണ്. ശിശുദിനം വര്‍ഷത്തിലൊന്നേയുള്ളുവെന്നതിനര്‍ത്ഥം മറ്റുള്ള ദിവസങ്ങളില്‍ അവരേക്കുറിച്ചോര്‍ക്കരുത് എന്നതാകരുത്.